NRI
ന്യൂയോർക്ക്: വിമാനത്തിൽ സഹയാത്രികരെ കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യക്കാരനായ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ. പ്രണീത് കുമാർ ഉസിരപള്ളി (28) എന്ന യുവാവാണ് അറസ്റ്റിലായത്. ഷിക്കാഗോയിൽനിന്നു ജർമനിക്കു പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിലായിരുന്നു സംഭവം.
സംഘർഷത്തെത്തുടർന്ന് ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിലേക്കു വിമാനം തിരിച്ചുവിട്ടു. പ്രണീത് കുമാർ സഹയാത്രികരായ കൗമാരക്കാരെയാണ് ആക്രമിച്ചത്. പതിനേഴുകാരനായ സഹയാത്രികനെ അടിച്ചശേഷം ഭക്ഷണം കഴിക്കുന്ന ഫോർക് ഉപയോഗിച്ച് തോളിൽ കുത്തുകയായിരുന്നു.
മറ്റൊരു കൗമാരക്കാരന്റെ തലയ്ക്കു പിന്നിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമിയെ ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ, 10 വർഷം വരെ തടവും 2,50,000 യുഎസ് ഡോളർ പിഴയും ശിക്ഷ ലഭിക്കാം.
പ്രണീതിനെ കീഴ്പ്പെടുത്താൻ വിമാനത്തിലെ സുരക്ഷാ ജീവനക്കാർ ശ്രമിച്ചപ്പോൾ ഇയാൾ വിരലുകൾ വായിൽ തിരുകി തോക്കിന്റെ കാഞ്ചിവലിക്കുന്നതുപോലെ ആംഗ്യം കാണിച്ചു. തുടർന്ന് ഇയാൾ സ്ത്രീ യാത്രക്കാരിയെ അടിക്കുകയും വിമാന ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുകയും ചെയ്തു.
നിലവിൽ യുഎസിൽ നിയമപരമായ താമസാനുമതി ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർഥിവീസയിലാണ് ഇയാൾ യുഎസിൽ പ്രവേശിച്ചത്.
NRI
വാഷിംഗ്ടൺ: യുഎസിൽ അനധികൃതമായി എത്തുകയും നിരവധി വാഹനാപകടങ്ങൾക്ക് കാരണക്കാരനാകുകയും ചെയ്ത പ്രതാപ് സിംഗ് എന്ന ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തു. 2024 ജൂണിൽ കലിഫോർണിയയിൽ ഇയാൾ ഓടിച്ചിരുന്ന ട്രക്ക് ഇടിച്ച് അഞ്ച് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കുട്ടിയുടെ രണ്ടാനച്ഛനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അന്ന് നിരവധി വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സാഹചര്യവുമുണ്ടായി. മൂന്നാഴ്ചയോളം കോമയിൽ കഴിഞ്ഞ കുട്ടിക്ക് ആറു മാസം നീണ്ട ചികിൽസയും വേണ്ടിവന്നു.
തലയോട്ടിക്ക് ക്ഷതമേറ്റ കുട്ടിക്ക് ജീവിതാവസാനം വരെ തെറാപ്പി ആവശ്യമാണ്. 2022 ഒക്ടോബറിൽ അനധികൃതമായി തെക്കൻ അതിർത്തി കടന്നെത്തിയ ഇയാളെ ജോ ബൈഡൻ സർക്കാർ സമൂഹത്തിലേക്കു തുറന്നുവിട്ടുവെന്നു ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് (ഡിഎച്ച്എസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അപകടകരമായ വേഗതയിൽ ട്രക്ക് ഓടിക്കുകയാണു പ്രതാപ് സിംഗ് ചെയ്തതെന്നും വിവരമുണ്ട്. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമിന്റെ മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റാണ് ഇത്തരക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതെന്ന് ഡിഎച്ച്എസ് മേധാവി ക്രിസ്റ്റി നോഎം ആരോപിച്ചു.
NRI
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. വൈകുന്നേരം നടക്കാൻ ഇറങ്ങിയ സന്തോഷ് യാദവിനാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഡബ്ലിനിൽ സന്തോഷ് താമസിക്കുന്ന വീടിനടുത്തുവച്ച് ഐറീഷുകാരായ ഒരുപറ്റം കൗമാരക്കാർ അക്രമം നടത്തുകയായിരുന്നു.
അക്രമത്തിൽ കവിളിനും മുഖത്തും പരിക്കേറ്റു. കണ്ണട പിടിച്ചു പറിച്ചതിനു ശേഷം മർദിക്കുകയായിരുന്നു. ഗാർഡ സ്ഥലത്ത് എത്തി സന്തോഷിനെ ബ്ലാഞ്ചാട്സ് ടൗൺ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡബ്ലിൻ താലയിലും ഇന്ത്യക്കാരന് നേരെ കൗമാരക്കാർ ക്രൂരമായ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേയുള്ള പ്രതിഷേധ സമരങ്ങൾ നടന്നുവരുന്നതിനിടെയാണ് പുതിയ ആക്രമണം.
ഇന്ത്യക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ തക്ക നടപടികൾ സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.